ഗോ തീവ്രവാദികളുടെ അതിക്രമം തുടരുന്നു;ചത്ത പശുവിന്റെ തോലെടുത്തതിനു ആന്ധ്രാപ്രദേശില്‍ രണ്ട് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം.
ആന്ധ്രാപ്രദേശിലും ഗോ തീവ്രവാദികളുടെ അതിക്രമം തുടരുന്നു.വിജയ്വാഡയില്‍ ഗോ തീവ്രവാദികൾ പശുവിന്റെ തൊലിയുരിച്ച ദലിത് സഹോദരന്മാരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രിക് ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുത്ത മൊകാടി ഇലൈയ്യ, മൊകാടി വെങ്കിടേഷ് എന്നിവരാണ് ഗോ രക്ഷകരുടെ ക്രൂരമര്‍ദനത്തിനിരയായത്. പ്രദേശത്തെ പച്ചക്കറി വില്പനക്കാരന്റെ ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുക്കുന്നതിനായി ദലിത് സഹോദരന്മാരെ കൂലിക്ക് വിളിക്കുകയായിരുന്നു.
പശുവിനെ കൊന്നു എന്നാരോപിച്ച് ഇവരെ മരത്തില്‍ പിടിച്ചുകെട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉപ്പലാപുരം സ്വദേശികളായ ഏഴ് പേര് അറസ്റ്റിലായതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തുനിന്ന് മൂന്ന് പശുക്കളെ കാണാതായിരുന്നു. കാണാതായ പശുക്കളില്‍ രണ്ടെണ്ണത്തെ പിന്നീട് മറ്റൊരിടത്ത് കണ്ടെത്തി. എന്നാല്‍ ഒന്ന് വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു. പശുവിന്റെ ജഡം കുഴിച്ചിടുന്നതിന് ഉടമ ദളിത് സഹോദരങ്ങളെ ഏല്‍പ്പിച്ചു. പശുവിന്റെ ജഡം സംസ്കരിക്കുന്നതിനു മുമ്പ് തോല് ഉരിച്ചെടുക്കുന്നതിനിടെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികളില്‍ ചിലര്‍ ചേര്‍ന്ന് ഇവരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.