ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ അഭിമാനമുയർത്തിയ ദിപ കര്‍മാക്കറിനു ഇന്ന് ഇരുപത്തി മൂന്നാം പിറന്നാള്‍;ഫൈനലിൽ ശ്രദ്ധ നഷ്ടപ്പെടുത്താതിരിയ്ക്കാൻ ദിപയെ വീട്ടുതടങ്കലിലാക്കി പരിശീലകൻ.
ഒളിംപിക്‌സ് ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഫൈനല്‍ പ്രവേശനം നേടി ചരിത്രം കുറിച്ച ദിപ കര്‍മാക്കറിനു ഇന്ന് ഇരുപത്തി മൂന്നാം പിറന്നാള്‍.ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ഫൈനലിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്ത് എത്തിയാണ ദിപ തന്റെ കന്നി ഒളിംപിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇരുപത്തിമൂന്നാം പിറന്നാൾ ഇന്നാണെങ്കിലും അത് ഫൈനൽ കഴിഞ്ഞ് ആഘോഷിച്ചാൽ മതിയെന്നാണു പരിശീലകൻ ദീപയോട് പറഞ്ഞിരിയ്ക്കുന്നത്.ദിപയുടെ മൊബൈല്‍ ഫോണില്‍ നിന്നും സിംകാര്‍ഡ് നീക്കം ചെയ്തതായി പരിശീലകന്‍ ബിശ്വേശ്വര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് മാത്രമേ അവളോട് സംസാരിക്കാന്‍ അനുവാദം ഉള്ളൂ. അവളുടെ ശ്രദ്ധ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
ദിപയോടൊപ്പം ഇപ്പോള്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു, പരിശീലകന്‍ നന്ദി എന്നിവര്‍ മാത്രമേ ഉള്ളൂ. ഇവരും മാതാപിതാക്കളും ഒഴികെ മറ്റാര്‍ക്കും ദിപയെ കാണാനോ സംസാരിക്കാനോ അനുവാദം ഇല്ല.
നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഒരു ഇന്ത്യന്‍ വനിത യോഗ്യത നേടുന്നത് ചരിത്രത്തില്‍ ആദ്യവും. ഇന്നലെ രാത്ര നടന്ന അവസാന യോഗ്യതാ റൗണ്ടില്‍ ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിച്ചപ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദിപ. തുടര്‍ന്ന് നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്കും അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയായിരുന്നു.
ഇഷ്ട ഇനമായ ടേബിള്‍ വോള്‍ട്ട് ഇനത്തില്‍ത്തന്നെയാണ് ദിപ ഫൈനല്‍ പ്രവേശം നേടിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഈ ഇനത്തില്‍ വെങ്കലമെഡല്‍ ജേതാവാണ് ദിപ.. ഇനി മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ കൂടി ഈ ചരിത്രപരമായ ഫൈനല്‍ ഒട്ടേറെ പെൺകൂട്ടികൾക്ക് ഉണര്‍വ് നൽകിയിരിക്കും എന്നതിൽ സംശായമൊന്നുമില്ല