ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോ ഭീകരർ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ മകന്‍ ദാനിഷ് സെയ്ഫി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .
ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോ ഭീകരർ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ മകന്‍ ദാനിഷ് സെയ്ഫി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു . ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫിനെ ഇടക്കിടെ മറവി പിടികൂടുന്നു. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ യുവാവ് തനിക്കും കുടുംബത്തിനും നേരിട്ട ദാരുണസംഭവത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല. സെയ്ഫിയുടെ വാക്കുകള്‍
ഹിന്ദുത്വ ഗോ ഭീകരർ അച്ഛനെ ക്രൂരമായി അടിച്ചുകൊന്ന ഭീതിതമായ ആ രാത്രിയാണ് തലയിലേറ്റ ഈ മുറിവിന്റെ പാട് കാണുമ്പോള്‍ ഓര്‍മ്മവരുന്നത്. മുറിവേറ്റത് നെറ്റിയില്‍ അല്ല, ഹൃദയത്തിലാണ്.അക്രമികളെ സംരക്ഷിക്കാനും ഇരകളായ തന്റെ കുടുംബത്തെ കുറ്റക്കാരായി ചിത്രീകരിക്കാനും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയും സെയ്ഫി പ്രതികരിച്ചു.വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന വ്യാജ ആരോപണത്തിലാണ് എന്റെ കുടുംബത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അച്ഛന്റെ കൊല കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വെച്ചാണ് 52കാരനായ അഖ്‌ലാക്കിനെ ഹിന്ദുത്വ ഗോ ഭീകരർ തല്ലിക്കൊന്നത്.
അഖ്‌ലാക്കിന്റെ കൊലപാതകത്തില്‍ ബിജെപി നേതാവ് സഞ്ജയ് റാണയുടെ അനുയായികള്‍ അടക്കം 18 പേര്‍ ആണ് പിടിയിലായിരിക്കുന്നത്. റാണയുടെ മകന്‍ വിശാലും അറസ്റ്റിലായവരിലുണ്ട്.
തങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ലെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും അഖ്‌ലാക്കിന്റെ ഭാര്യ ഇക്രമാന്‍ പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടില്ലെന്നത് ഞങ്ങള്‍ ആദ്യം മുതലേ പറയുന്നുണ്ട്. കൊല കേസ് ദുര്‍ബലമാക്കാനാണ് ഇപ്പോഴും ഗോവധം ആരോപിക്കുന്നു.വീട്ടില്‍ നിന്നും ശേഖരിച്ചത് പശുവിറച്ചിയാണെന്ന മധുര ലാബ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഖ്‌ലാക്കിന്റെ മൂത്ത മകന്‍ സാര്‍താജ് ഇങ്ങനെ പ്രതികരിച്ചു.
വീട്ടില്‍ നിന്നും ശേഖരിച്ച മാംസസാമ്പിള്‍ കൈകാര്യം ചെയ്തതില്‍ പൊലീസ് വീഴ്ച്ചയുണ്ടായി. മഥുരയിലേക്ക് അയച്ച സാമ്പിള്‍ എന്തോ തിരിമറി നടന്നു. മഥുര റിപ്പോര്‍ട്ടില്‍ നിരവധി വീഴ്ച്ചകളുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ജനറല്‍ ഓഫ് പൊലീസിനെ സമീപിച്ചിരുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോ മാംസമാണ്. എന്നാല്‍ മഥുര ലാബിലേക്ക് അയച്ചത് 4.5 കിലോഗ്രാം മാംസവും. രണ്ടാമതായി മഥുര ലാബില്‍ മാംസം സൂക്ഷിച്ചിരുന്നത് ഗ്ലാസ് കണ്ടെയ്‌നറില്‍ ആയിരുന്നു. എന്നാല്‍ ദാദ്രിയില്‍ ടെസ്റ്റ് ചെയ്ത സാമ്പിളുകള്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് സൂക്ഷിച്ചിരുന്നത്. രണ്ട് ലാബിലേക്കും അയച്ചിരുന്നത് ഒരേ സാമ്പികള്‍ ആയിരുന്നോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകുന്നില്ല. മഥുര ലാബ് റിപ്പോര്‍ട്ടും ദാദ്രി ലാബ് റിപ്പോര്‍ട്ടും എന്തുകൊണ്ട് വ്യത്യസ്തമായി എന്ന് വിശദീകരിക്കാനും പൊലീസിന് കഴിയുന്നില്ല.