കുളച്ചൽ തുറമുഖവും വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി
തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖവും രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുളച്ചൽ പദ്ധതി വരുന്നതിൽ വിഴിഞ്ഞത്തിനുള്ള ആശങ്ക അറിയിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയ്ക്ക് വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകി. വിഴിഞ്ഞം പദ്ധതി പെട്ടന്ന് പൂർത്തിയാക്കാൻ കേരളത്തിന് എല്ലാം പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കുളച്ചൽ പദ്ധതി ഒരു വിധത്തിലും വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കു മുന്‍ഗണന നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തുറമുഖങ്ങള്‍ തമ്മിലുളള അകലം സംബന്ധിച്ചു മാനദണ്ഡം വേണം. ഒരേസമയം അടുത്തടുത്തു രണ്ടു തുറമുഖനിര്‍മാണം പാടില്ല. കുളച്ചല്‍ തുറമുഖത്തിനു കേരളം എതിരല്ലെന്നും പിണറായി മോദിയെ അറിയിച്ചു.
സംസ്‌ഥാനത്തിന്റെ വികസനത്തിന് കൂടുതൽ കേന്ദ്ര സഹായം വേണമെന്നും സംഘം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു.