അര്‍ണാബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനം; ബർക്ക ദത്ത്
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കാല സഹപ്രവര്‍ത്തകയും എന്‍ഡിടിവി കണ്‍സല്‍ട്ടന്റ് എഡിറ്ററുമായ ബര്‍ക്ക ദത്ത്.സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് അർണാബ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു .
”മാധ്യമങ്ങളുടെ വായ അടച്ചു പൂട്ടാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനുമാണ് ടൈംസ് നൗ ചാനല്‍ ശ്രമിക്കുന്നത്. അര്‍ണാബിനെ പോലെയുള്ളവര്‍ക്കൊപ്പം ഈ മേഖലയിൽ ജോലി ചെയ്യുന്നതില്‍ എനിക്ക് അപമാനം തോന്നുന്നു. അര്‍ണാബിന്റെ ഭീരുത്വം നിറഞ്ഞതും നാണം കെട്ടതുമായ വ്യക്തിത്വത്തില്‍ എന്താണ് ഇത്രകണ്ട് ആകര്‍ഷകമായുള്ളത് ?
പാക് അനുകൂല നിലപാടുകള്‍ ഉള്ളവരെ കടന്നാക്രമിക്കുന്ന അര്‍ണാബ് ഗോസ്വാമി പാകിസ്താനുമായും ഹുറിയത്ത് കോണ്‍ഫറന്‍സുമായും ചര്‍ച്ചകള്‍ നടത്തുന്ന ജമ്മു കാശ്മീരിലെ ബിജെപി-പിഡിപി സഖ്യത്തെക്കുറിച്ച് എന്താണ് മൗനിയാക്കുന്നത്. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഞാനൊന്നും ചോദിക്കുന്നില്ല, എന്നാല്‍ രാജ്യസ്‌നേഹം അളന്നെടുത്ത സംസാരിക്കുന്ന അര്‍ണാബ് സര്‍ക്കാരിന്റെ ഇരട്ടനിലപാടുകളില്‍ എന്ത് കൊണ്ടാണ് ഇത്ര കണ്ട് നിശബ്ദത പാലിക്കുന്നത്”
“നിങ്ങള്‍ എന്നും വെറുക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താവായിരിക്കും ഞാന്‍. ഏന്തെങ്കിലുമൊരു വിഷയത്തില്‍ നിങ്ങളുടെ നിലപാടുകളെ എനിക്ക് അംഗീകരിക്കേണ്ടിവന്നാല്‍ അത് ഞാന്‍ എന്നെ തന്നെ കൊല്ലുന്നതിന് തുല്യമായിരിക്കും. ”
ബർക്ക ദത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ വളരെ രൂക്ഷമായ ഭാഷയിലാണ് അർണാബ് ഗോസ്വാമിയെ വിമർശിച്ചിരിക്കുന്നത്.അക്രമണോത്സുകമായ വാര്‍ത്ത അവതരണത്തിന്റെ ഇന്ത്യന്‍ മുഖമായാണ് അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിക്കപ്പെടുന്നത്.കപട മതേതര-പാക് അനുകൂല നിലപാടുള്ള മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജൂലൈ 26-ന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അർണാബ് പറഞ്ഞിരുന്നു .ഇതാണ് ബർക്ക ദത്തിനെ പ്രകോപിപ്പിച്ചത്.