ബീഫ് കൈവശം വച്ചെന്ന ആരോപണം: സ്ത്രീകൾക്ക് നേരേ ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണം
മധ്യപ്രദേശില്‍ മാട്ടിറച്ചി കെവശംവെച്ച മുസ്ലിം സ്ത്രീകളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മാന്‍ഡസോറിലെ റെയില്‍ വേ സ്റ്റേഷനില്‍ ഷേനിലാണ് രണ്ട് സ്ത്രീകളെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. രണ്ട് മുസ്ലിം സ്ത്രീകളുടെ കൈവശം ബീഫ് സൂക്ഷിച്ചുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവരെ അറസ്റ്റ് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ത്രീകളെ ആക്രമിക്കുന്നതിന്‍്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ത്രീകള്‍ വലിയതോതില്‍ ബീഫ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. എന്നാല്‍ പൊലീസിന് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതിനുമുന്‍പേ ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയവര്‍ക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. ഗോമാതാ കീ ജയ് എന്ന വിളികളും വിഡിയോയില്‍ കേള്‍ക്കാം. അരമണിക്കൂറോളം സ്ത്രീകള്‍ക്കു മര്‍ദനമേല്‍ക്കേണ്ടിവന്നു. 30 കിലോ മാംസമാണ് സ്ത്രീകളില്‍നിന്നു കണ്ടെടുത്തത്.
അതേസമയം, പരിശോധനയില്‍ അതു പോത്തിറച്ചിയാണെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. പശുവിറച്ചി അല്ലെന്നു തിരിച്ചറിഞ്ഞെങ്കിലും സ്ത്രീകളുടെമേല്‍ ചാര്‍ത്തിയ കുറ്റം ഇതുവരെ നീക്കിയിട്ടില്ല. മാംസം വില്‍ക്കാന്‍ അവര്‍ക്കു പെര്‍മിറ്റ് ഇല്ലാത്തതിനാലാണിത്. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെയും നോക്കിനിന്ന പൊലീസുകാര്‍ക്കെതിരെയും കേസൊന്നും എടുത്തിട്ടില്ല.