ഗൂഗിളിന്റെ ടോപ് ടെന്‍ ക്രിമിനല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും; ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും വലിയ കുറ്റവാളികള്‍ക്കായുള്ള സെര്‍ച്ചില്‍ ഗൂഗിൾ കാണിയ്ക്കുന്നതിനെതിരേ അലഹബാദ് കോടതിയുടെ നോട്ടീസ്.
ലോകത്തെ ഏറ്റവും വലിയ കുറ്റവാളികള്‍ക്കായുള്ള സെര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്. ഗൂഗിള്‍ സിഇഒയ്ക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
പ്രമുഖ കുറ്റവാളികളുടെ ചിത്രങ്ങള്‍ തിരയുമ്പോള്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണിക്കുന്നു എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ”ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്” എന്നു തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. താന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗൂഗിളിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഹര്‍ജി സമര്‍പ്പിച്ച സുശീല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. സംഭവത്തില്‍ പൊലീസിലും പരാതി നല്‍കിയിരുന്നെന്നും ഗുപ്ത അറിയിച്ചു.
അതേസമയം, ടോപ് ടെന്‍ ക്രിമിനല്‍സിനായുള്ള സെര്‍ച്ചില്‍ ഗൂഗിള്‍ ഒരു സന്ദേശം കൂടി കാണിക്കുന്നുണ്ട്. സെര്‍ച്ചിലെ ഫലങ്ങള്‍ ഗൂഗിളിന്റെ അഭിപ്രായമോ വിശ്വാസമോ അല്ലെന്നും സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ആല്‍ഗൊരിതം ഓട്ടോമാറ്റിക്കായി പേജുകള്‍ തെരഞ്ഞെടുക്കുന്നതാണെന്നും ചിത്രങ്ങള്‍ തെളിയുന്ന പേജിനു മുകളില്‍ കാണാം. ഗൂഗിളിനെതിരെ പരാതി ഉയർന്നതിനു പിന്നാലെയാണു ഈ സന്ദേശം കാണിച്ച് തുടങ്ങിയത്.എന്നാൽ മോദിയുടെ ചിത്രം സെർച്ചിൽ നിന്ന് ഗൂഗിൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല