വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറക്കുന്ന ഇരട്ടപ്പദവി നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി;പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം അനുവദിക്കുന്നതിനായി നിയമസഭാ അയോഗ്യതകൾ നീക്കം ചെയ്യൽ ഭേദഗതി ബിൽ സഭ പാസാക്കി. ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എം.എൽ.എ പദവിയിലിരിക്കെ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്കാരകമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തേക്ക് വി.എസിനെ പരിഗണിക്കുമ്പോൾ ഇരട്ടപ്പദവി പ്രശ്നം ഉണ്ടാവാതിരിക്കാനാണ് ആദായകരമായ പദവിയുടെ പരിധിയിൽ നിന്ന് ഇതിനെ ഒഴിവാക്കുന്നത്.
വി.എസിന്റെ വായമൂടിക്കെട്ടാനാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു പറ്റിച്ച വി.എസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം നല്‍കി മൂലയ്ക്കിരുത്താനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിലെ അഭ്യന്തരപ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ബില്ലാതിണിതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച വി.ടി. ബല്‍റാം പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ ആവശ്യമാണ് എന്നാല്‍ അതിന് വി.എസിനെ പോലെ ഒരു വയോധികനെ നിയമിക്കുന്നതെന്തിനാണെന്നും പിണറായിക്ക് തന്നെ പദവി ഏറ്റെടുത്തു കൂടെയെന്നും ബല്‍റാം ചോദിച്ചു.
അതേസമയം, ഭരണപക്ഷത്ത് നിന്ന് സംസാരിച്ച മന്ത്രി എ.കെ.ബാലനും എസ്.ശർമയും വി.എസിനെ ശക്തമായി പിന്തുണച്ചു. ഏതെങ്കിലും പദവി നൽകി അനുനയിപ്പിക്കുന്നതിനല്ല വി.എസിനെ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനാക്കുന്നതെന്ന് ബാലൻ പറഞ്ഞു. ഏറ്റവും ആദരണീയമായ പദവിയാണിതെന്നും ബാലൻ പറഞ്ഞു.പണം ധൂര്‍ത്തടിച്ച് അധികാരത്തില്‍നിന്നു പോയവരാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാപിക്കാനുള്ള ചെലവിനെ കുറിച്ച് പരിതപിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ കുറ്റപ്പെടുത്തി ഒരു യഥാർത്ഥ കമ്മ്യൂണിസ്‌റ്റുകാരന് പദവികളുടെയൊന്നും ആവശ്യമില്ലെന്ന് ശർമ പറഞ്ഞു.