ഹോർട്ടികോർപ്പ്: നടപടി നേരിടുന്ന എംഡി പത്രപരസ്യത്തിലൂടെ വിശദീകരണം നല്കി;അന്വേഷണം നടത്തുമെന്ന് മന്ത്രി.
ഹോർട്ടികോർപ്പ് എംഡി സ്‌ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട എംഡി സുരേഷ്കുമാർ പത്രപരസ്യത്തിലൂടെ വിശദീകരണം നൽകി. റംസാൻ അവധിയായതിനാൽ കർഷകരിൽ നിന്നും പച്ചക്കറികൾ ലഭിച്ചില്ല. നിരവധി കേന്ദ്രങ്ങളിൽ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാൻ സാധിക്കാതെ വരുമെന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് തമിഴ്നാട്ടിൽ നിന്നും പച്ചക്കറികൾ വാങ്ങിയതെന്ന് വിശദീകരണ പരസ്യത്തിൽ പറയുന്നു. തന്റെ ആത്മാഭിമാനം നഷ്‌ടമാകാതിരിക്കാനാണ് പത്രപരസ്യം നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞദിവസം പരിശോധനയ്ക്കിടെയായിരുന്നു ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ ക്രമക്കേട് നടക്കുന്നുവെന്നും കേരളത്തിലെ പച്ചക്കറി കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നില്ലെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയം ചെയ്തിരുന്നു. ഇതിനെതിരെയാണ് പത്രപരസ്യമവുമായി ഇദ്ദേഹം മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ഹോര്‍ട്ടി കോര്‍പ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു