മുൻ സർക്കാരിന്റെ മദ്യനയം വന്നതിനു ശേഷം മദ്യവിൽപന കുറഞ്ഞുവെന്ന് എക്സൈസ് മന്ത്രി
യു.ഡിഎഫ് സർക്കാരിന്റെ മദ്യനയം വന്നതിനു ശേഷം മദ്യവിൽപന കുറഞ്ഞുവെന്ന് എക്സൈസ് മന്ത്രി നിയമസഭയിൽ. 20 ലക്ഷം കെയ്സ് മദ്യത്തിന്റെ വിൽപ്പനയാണ് കുറഞ്ഞത്. മദ്യത്തിന്റെ വിൽപ്പനയിൽ ഒൻപത് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയെ രേഖാമൂലം അറിയിച്ചത്.
മദ്യവിൽപ്പന കുറഞ്ഞെങ്കിലും സംസ്‌ഥാനത്ത് ബിയർ–വൈൻ വിൽപ്പനയിൽ 61 ശതമാനം വർധനവുണ്ടായെന്നാണ് സർക്കാർ കണക്ക്. മദ്യവിൽപ്പന കുറഞ്ഞത് ശുഭസൂചനയാണെങ്കിലും മയക്കുമരുന്ന് കേസുകൾ വർധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.
മയക്കുമരുന്നിന്റെ ഉപയോഗം സംസ്‌ഥാനത്ത് ഇരട്ടിയോളം വർധിച്ചിരിക്കുകയാണ്. ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ തുടങ്ങിയവയുടെ ഉപയോഗമാണ് ഗണ്യമായി വർധിച്ചിരിക്കുന്നത്. വേദനസംഹാരികൾ പോലും ആളുകൾ ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നും ഇതു തടയാൻ കർശന നടപടി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.