‘ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. തീവ്രവാദത്തെ പാകിസ്താന്‍ ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണെന്നും അതിനെ മനുഷ്യാവകാശ സംരക്ഷണമെന്ന് ന്യായീകരിക്കുന്നതായും ഇന്ത്യ ആരോപിച്ചു.ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.എന്നിൽ ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.
യു.എൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരവാദികൾക്ക് പാകിസ്താൻ സഹായങ്ങൾ ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. യു.എൻ നൽകുന്ന ആനുകൂല്യങ്ങൾ പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ഇന്ത്യ ജനാധിപത്യം, മനുഷ്യാവകാശം, രാജ്യാന്തര നിയമങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന രാജ്യമാണ്. എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.