കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന പിഴയും തടവ് ശിക്ഷയും ലഭിക്കും;കുറ്റം ആവർത്തിച്ചാൽ പണി തെറിയ്ക്കും
സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ വിജ്‌ഞാപനം.അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കും. കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്കലംഘനമായി പരിഗണിച്ചു നടപടിയെടുക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന അധ്യാപക-അനധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യും.
മാനസികപീഡനത്തിനും കുട്ടികള്‍ ഇരയാകുന്നതായി കണ്ടെത്തി. സംസ്‌ഥാന ബാലവകാശ കമ്മിഷനില്‍ ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് ഒരു കേസ് പരിഗണിക്കവേ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരേ ഒരുതരത്തിലുള്ള പീഡനവുമുണ്ടാകരുതെന്നു കര്‍ശനനിര്‍ദേശം നല്‍കണമെന്നാണു കമ്മിഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതിന്റെ അടിസ്‌ഥാനത്തിലാണു പുതിയ വിജ്‌ഞാപനം.
കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്ക ലംഘനവും സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്നു വിജ്‌ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2015-ലെ ബാലനീതി നിയമപ്രകാരം സ്‌കൂളുകളിലും മറ്റു സമാന്തര വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും കുട്ടികളെ അച്ചടക്കത്തിന്റെ ഭാഗമായി ശിക്ഷിച്ചാല്‍ ആദ്യതവണ 10,000 രൂപ പിഴയീടാക്കും. ആവര്‍ത്തിച്ചാല്‍ മൂന്നുമാസം തടവോ പിഴയോ രണ്ടുംകൂടിയോ നല്‍കാന്‍ വ്യവസ്‌ഥയുണ്ട്. അധ്യാപകര്‍ ഈ നിര്‍ദേശം ലംഘിച്ചാല്‍ പുറത്താക്കും. കുട്ടികളുമായി നേരിട്ടു ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഇവരെ സ്‌ഥിരമായി വിലക്കും. പരാതി ഉയരുമ്പോള്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്ന മാനേജര്‍ക്ക് മൂന്നുവര്‍ഷമാണു തടവ്.