മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ തെളിവു ലഭിച്ചെന്ന് വിജിലന്‍സ്
മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെളിവു ലഭിച്ചെന്ന് വിജിലന്‍സ്. എങ്കിലും കൂടുതല്‍ സമയം വേണം. സംസ്ഥാനമൊട്ടാകെ തെളിവെടുക്കാനുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് തെളിവു ശേഖരിക്കുന്നതിനായി കോടതി വിജിലന്‍സിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തും.15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.