കശ്മീരിൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 70 തോക്കുകൾ തട്ടിയെടുത്തു;പ്രതിഷേധക്കാര്‍ക്ക് നേരെ മിതമായ ബലപ്രയോഗമേ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാർ

single-img
13 July 2016

5783b51bb8bc6

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിനിടെ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 70 തോക്കുകൾ തട്ടിയെടുത്തു. കുൽഗാമിലെ ധമാൽ ഹഞ്ജിയിലാണ് സംഭവം.70 ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ പ്രതിഷേധക്കാർ ത‌ട്ടിയെടുത്തു. പൊലീസ് സ്റ്റേഷനിലെത്തിയ ഒരു സംഘം ആളുകൾ പൊലീസിനെ ആക്രമിച്ച ശേഷം ആയുധങ്ങൾ തട്ടിയെടുക്കുകയായിരുന്നു.

അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. സഘംർഷത്തെ തുടർന്ന് കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യു തുടരുകയാണ്. സംഘർഷത്തിൽ പരുക്കേറ്റ് 300ൽ അധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ മിതമായ ബലപ്രയോഗമേ പാടുള്ളുവെന്ന് സുരക്ഷാ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നൽകി.കശ്മീര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.. ജനങ്ങളോട് സമാധാനം പുലര്‍ത്താന്‍ മോദി അഭ്യര്‍ഥിച്ചു. നിരപരാധികള്‍ക്ക് അസൗകര്യങ്ങളും നഷ്ടവുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.