യൂറോകപ്പ് കിരീടം പോര്‍ച്ചുഗലിന്
ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (1-0). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
മത്സരത്തിന്റെ 24–ാം മിനിറ്റിൽ റൊണാൾഡോ പരിക്കേറ്റ പുറത്തുപോയതോടെ വിജയപ്രതീക്ഷ മങ്ങിയ പോർച്ചുഗലിനെ ഉണർത്തിയത് എഡറിന്റെ ഗോളാണ്. 79–ാം മിനിറ്റിൽ റൊനേറ്റോ സാഞ്ചസിനു പകരക്കാരനായി എത്തിയ എഡർ എക്സ്ട്രാ ടൈമിന്റെ 19–ാം മിനിറ്റിൽ നേടിയ ഗോളാണ് പോർച്ചുഗലിന് കന്നി കിരീടം നേടി കൊടുത്തത്. ഫ്രഞ്ച് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഇരുപത്തെട്ടുകാരനായ എഡർ വലചലിപ്പിച്ചപ്പോൾ കണ്ണീരോടെ മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ കണ്ണുകളിലും സന്തോഷം വിരഞ്ഞു.
ഫ്രഞ്ച് ക്ലബ് ലില്ലെയുടെ താരമാണ് എഡെർസിറ്റൊ അന്റോണിയൊ മക്കെഡൊ ലോപ്പസ് എന്ന എഡർ. 2012ൽ ഓഗസ്റ്റിലാണ് എഡർ പോർച്ചുഗീസ് ദേശീയ ടീമിൽ ഇടം നേടി. പോർച്ചുഗീസ് ക്ലബ് ബ്രാഗയ്ക്കായി 60 മത്സരങ്ങളിൽ 26 ഗോൾ നേടിയ എഡറിന്റെ കളി മികവാണ് ദേശീയ ടീമിൽ ഇടം നേടി കൊടുത്തത്. പിന്നീട് ഇംഗ്ലീഷ് ക്ലബ് സ്വാൻഡി സിറ്റിയിലെത്തിയ എഡറിന്റെ പ്രകടനം നിറം മങ്ങിയതോടെ വായ്പ അടിസ്‌ഥാനത്തിൽ ലില്ലെക്ക് കൈമാറുകയായിരുന്നു. യൂറോ കപ്പ് ഫൈനലിലെ മിന്നും പ്രകടനം എഡറിന്റെ കളിജീവിതത്തെ മാറ്റി മറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.