തൃശൂരിൽ മക്കളുമായി പോകവെ പരിഹസിച്ചത് ചോദ്യം ചെയ്‌ത പിതാവ് മർദ്ദനമേറ്റു മരിച്ചു

single-img
7 July 2016

crime

ചാവക്കാട്ട് സാമൂഹ്യവിരുദ്ധരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പഞ്ചാരമുക്ക് സ്വദേശി ടി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധർ ചേർന്ന് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്.

ഇന്നലെ രാത്രി എട്ടരയോടെ രമേശ് തറവാട്ടു വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മക്കളുമായി ബൈക്കിൽ പോവുകയായിരുന്നു. വഴിയിൽ വച്ച് മതിലിലിരുന്ന മൂന്നുപേർ ഇവർ പോവുന്നതു കണ്ട് കൂവി പരിഹസിച്ചു. കുറച്ചു ദൂരം മുന്നോട്ടുപോയ രമേശ് ബൈക്ക് നിറുത്തി മക്കളെ അവിടെ നിറുത്തിയശേഷം മതിലിലിരുന്നവരെ കാണാൻ തിരിച്ചു നടന്നു സാമൂഹ്യവിരുദ്ധരുടെ നടപടി ചോദ്യം ചെയ്തു.

ഇതേതുടർന്ന് ഇവർ സംഘം ചേർന്ന് രമേശനെ മർദ്ദിച്ച് അവശനാക്കി. ഹൃദ്രോഗിയായിരുന്ന രമേശൻ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകനായിരുന്നു മരിച്ച രമേശൻ. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ നാല് വരെ കോൺഗ്രസ് ചാവക്കാട് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൻ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.