ഇന്ത്യയില്‍ ആക്രമണത്തിന് കറാച്ചിയിലെ പള്ളിയ്ക്ക് പുറത്ത് ജയ്‌ഷെ മുഹമ്മദിന്റെ പണപ്പിരിവ്
ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താന്‍ കറാച്ചിയിലെ പള്ളികള്‍ക്ക് പുറത്തു പാകിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദസംഘടന ജെയ്ഷ് ഇ മുഹമ്മദ് പിരിവ് നടത്തുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
റംസാന്‍ മാസത്തിലെ വിശുദ്ധ ദിനങ്ങളായികണക്കാക്കുന്ന കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ജയ്‌ഷെ പ്രവര്‍ത്തകര്‍ നടത്തുന്ന പണപ്പിരിവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കറാച്ചിയിലെ ജാമിയ ഉലൂം-ഇ-ഇസ്ലാം പളളിക്ക് മുമ്പില്‍ പണപ്പിരിവ് നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ കശ്മീരിലും യുഎസ് പൗരന്മാർക്കെതിരെ അഫ്ഗാനിസ്ഥാനിലും ജിഹാദിനായി പോരാടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണപ്പിരിവ്.
2002ൽ പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്. സംഘടനയുടെ പ്രവർത്തകർ പണം പിരിക്കുന്നത് പൊലീസുകാർ നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.
ജെയ്ഷ് ഇ മുഹമ്മദിന്റെ മുജാഹ്ദ്ദീന്മാരെ സഹായിക്കൂ, ഇസ്ലാമിന്റെ മുജാഹ്ദ്ദീനെ സഹായിക്കൂ, ഇന്ത്യയ്‌ക്കെതിരെ കശ്മീരില്‍ ജിഹാദികള്‍ പോരാടട്ടെ, അഫ്ഗാനിസ്ഥാനില്‍ അമേരിക്കകാര്‍ക്കെതിരെയും പോരാട്ടം ശക്തമാവട്ടെ’ എന്നീ വാചകങ്ങള്‍ പറഞ്ഞാണ് കറാച്ചിയിലെ ജേക്കബ് ലൈന്‍സിലുള്ള പള്ളിക്കു പുറത്ത് ഒരാള്‍ പിരിവു നടത്തുന്നത് .കൂടാതെ ദൈവത്തിന്റെയും ഇസ്ലാമിന്റെയും വിജയത്തിനായി പോരാടുന്ന ജെയ്ഷിന്റെ ധീരന്മാരായ യുവാക്കള്‍ക്കു വേണ്ടി ദാനം ചെയ്യൂ എന്ന് പറഞ്ഞ് മറ്റൊരാളും രംഗത്തുണ്ട്. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.