മദീനയില്‍ ഉള്‍പ്പെടെ സൗദിയില്‍ മൂന്നിടത്ത് ചാവേറാക്രമണത്തിൽ 4 മരണം;ജിദ്ദയിൽ പൊട്ടിത്തെറിച്ചത് പാക് പൗരൻ
സൗദി അറേബ്യയില്‍ മദീനയില്‍ ഉള്‍പ്പെടെ മൂന്നിടത്ത് ചാവേര്‍ സ്‌ഫോടനം. മദീനയിലും ഖത്തിഫ് നഗരത്തിലും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്‌ഫോടനങ്ങളുണ്ടായത്. റംസാൻ നോമ്പാചരണം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ നടന്ന ആക്രമണങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയതാണെന്നാണു കരുതുന്നത്.
മദീനയില്‍ പ്രവാചകന്റെ പള്ളിക്കു പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ മരണം നാലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. പാര്‍ക്കിങ് ഏരിയയില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കണ്ട വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയാനെത്തിയപ്പോള്‍ അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു
മക്ക കഴിഞ്ഞാല്‍ ഇസ്‌ലാം മതവിശ്വാസികള്‍ വിശുദ്ധ നഗരമായി കാണുന്നിടമാണ് പ്രവാചകന്റെ കബറിടമായ മദീന പള്ളി. പുണ്യമാസമായ റമദാനില്‍ ഇദുല്‍ ഫിത്തറിനോടടുപ്പിച്ചാണ് സൗദിയില്‍ ആക്രമണമുണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി സൗദി അറേബ്യയെ ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐഎസ്) തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ട്. 26 ഭീകരാക്രമങ്ങള്‍ ഉണ്ടായെന്നാണ് ജൂണ്‍ മാസത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് സ്വയം ഏറ്റെടുക്കുകയോ ഐഎസില്‍ ആരോപിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
ജിദ്ദയിൽ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് പൊട്ടിത്തെറിച്ചത് പാക് പൗരനായ അബ്ദുള്ള ക്വാസർ ഖാൻ ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ