മുഹമ്മദാലി അനുസ്മരണത്തില്‍ കായികമന്ത്രി ഇപി ജയരാജനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി
മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരമെന്ന് ചാനലുകളില്‍ വിളിച്ചു പറഞ്ഞ് പരിഹാസശരമേറ്റ കായകമന്ത്രി ഇപി ജയരാജനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി.ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല വേണ്ടത്. അത് മറച്ചുവെക്കാനുള്ള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. യാത്രയിലായിരുന്ന ജയരാജന്‍ എന്താണ് നടന്നതെന്ന് വ്യക്തമായി കേട്ടിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം സാമ്പത്തിക പ്രതിന്ധിയിലാണെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ജയരാജനെ പിന്തുണച്ചത്.
താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോഴിക്കോടിനു പോകാന്‍ ഇരിക്കുമ്പോഴാണ് പൈലറ്റ് വന്ന് കെആര്‍ നാരായണന്‍ മരിച്ച വിവരം ധരിപ്പിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ അവിടെ ഇറങ്ങി തന്റെ ഓഫീസിലേക്ക് തിരിച്ചു പോന്നു. മാണിസാര്‍ അനുശോചനം തന്നുവെന്നാണ് തന്നെ പത്രക്കാര്‍ അറിയിച്ചിരുന്നത്. ടെലിവിഷനില്‍ കെഎം മാണിയുടെ അനുശോചനം പോകുന്നുണ്ടായിരുന്നു.സെപ്ഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ആ വിവരം തെറ്റാണെന്ന് ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചു. പിന്നെയും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് മരണം സംഭവിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുപറ്റുന്നത് സ്വഭാവികമാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉചിതമായി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ അപ്രകാരം ചെയ്യുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.
മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ പി ജയരാജന്റെ പരാമര്‍ശം.പരാമർശം വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ജയരാജനെ പരിഹസിച്ച് ആയിരക്കണക്കിനു ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു