ഗുല്‍ബര്‍ഗ റാഗിങ്:ക്ലോസറ്റ് ക്ലീനര്‍ കുടിപ്പിച്ചെന്ന പരാതി കള്ളമെന്ന് പ്രതികളുടെ രക്ഷിതാക്കള്‍
ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി റാഗിങിനിരയായെന്ന കേസില്‍ തങ്ങളുടെ കുട്ടികള്‍ നിരപരാധികളാണെന്ന് രക്ഷിതാക്കള്‍. തങ്ങളുടെ പെണ്‍മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.അശ്വതിയുമായി സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടികളെ മനഃപൂര്‍വം കുടുക്കിയതാണ്. ഇതിനായി അശ്വതിയെ ആര് പ്രേരിപ്പിച്ചെന്നറിയില്ല. ലോണ്‍ എടുത്തും കടം വാങ്ങിയും കുട്ടികളെ പഠിപ്പിക്കുന്ന തങ്ങള്‍ സമ്പന്നരും മോശപ്പെട്ടവരുമാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച അശ്വതിയെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആതിരയും ലക്ഷ്‌മിയും കൃഷ്‌ണപ്രിയയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിച്ചത്. വീട്ടുകാര്‍ ആരും എത്താതിരുന്നതിനാല്‍ ഇവര്‍ തന്നെയാണ് മുന്‍കയ്യെടുത്ത് അശ്വതിയെ വീട്ടിലെത്തിച്ചതെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ അശ്വതി പറയുന്നത് പച്ചക്കള്ളമാണ്. ഇതിനായി അശ്വതിയെ ആരാണ് പ്രേരിപ്പിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
അശ്വതി നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ ഫോട്ടോയും സഹപാഠികളെ കാണിച്ചിട്ടുണ്ടെന്നും അത് അവരുടെ കൈവശമുണ്ടെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.