ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി
മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. തുടരന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരശോധിച്ചിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടിയത്.ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ വി. ശശീന്ദ്രനെ മാറ്റിനിർത്തി സ്വന്തം നിലയിലാണ് വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്. ബാർ കോഴ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലൻസിന്‍റെ പുതിയ നീക്കം.
കോഴ കേസിൽ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശൻ രണ്ടാം തവണ സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. രണ്ടു തവണയായി മാണിക്ക് പണം നൽകിയെന്ന് ബാറുടമ ബിജു രമേശ് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ 50 ലക്ഷം രൂപ നൽകിയെന്ന മൊഴിയിലും മാണിയുടെ സ്വത്ത് വിവരത്തെ കുറിച്ചും കൂടുതൽ തെളിവ് ശേഖരിക്കണമെന്നും ജഡ്ജി നിർദേശിച്ചിരുന്നു
റിപ്പാപോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് നിലപാട് മാറ്റും. കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടും സ്വീകരിക്കും. അത് മാണിക്കെതിരായ ബാര്‍ കേസില്‍ പുതിയ വഴിതുറക്കലാകും.