ജിഷയുടെ അമ്മയും സഹോദരിയും പ്രതിയെ തിരിച്ചറിഞ്ഞില്ല.

single-img
28 June 2016

perumbavoor-jisha-murder-mother

കൊച്ചി : ജിഷയുടെ അമ്മയും സഹോദരിയും പ്രതി അമീറിനെ തിരിച്ചറിഞ്ഞില്ല. ഇയാളെ മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും ഇവര്‍ പറഞ്ഞു. ആലുവ പോലീസ് ക്ലബില്‍ എത്തിച്ചാണ് അമ്മയേയും ദീപയേയും പ്രതിയെ കാണിച്ചത്.

ആലുവ പോലീസ് ക്ളബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കിണറ്റിന്‍കരയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയും താനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നു രാജശ്വേരി മറ്റൊരാളെകൂട്ടി തന്നെ മര്‍ദിച്ചെന്നും അമിറുള്‍ പറഞ്ഞതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ ദ്വിഭാഷിയായിരുന്ന ലിപ്ടന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തനിക്കോ ജിഷയ്ക്കോ ഇയാളെ അറിയില്ലെന്നുമായിരുന്നു ഇതിനോടു രാജേശ്വരി പ്രതികരിച്ചത്.

അമീറിനെ രാജേശ്വരിക്കോ ദീപയ്ക്കോ മുന്‍പരിചയമുണ്ടോ, ഇയാള്‍ ജിഷയുടെ വീടുപണിക്ക് വന്നിരുന്നോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്നത്തെ തിരിച്ചറിയല്‍ പരേഡിലൂടെ സാധിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇന്നു രാവിലെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍ എത്തിച്ച പ്രതി കൊല നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് തിരിച്ചറിയല്‍ പരേഡിനാണ് കൊണ്ടുപോയത്.