നഴ്‌സിങ് കോളേജിലെ റാഗിങ്ങ്;കോളേജിന്റെ അംഗീകാരം റദ്ദാക്കും.
മലയാളി പെൺകുട്ടി റാഗിങ്ങിനിരയായ സംഭവത്തിൽ കലബുറഗി നഴ്സിങ് കോളജിനെതിരെ കർശന നടപടിയെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ. കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് പ്രസിഡന്റ് ടി. ദിലീപ് കുമാർ പറഞ്ഞു. കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്. റാഗിങ് തടയാനുള്ള യുജിസി നിർദേശം നടപ്പാക്കിയില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും ഇന്ത്യൻ നഴ്സിങ് കൗൺസിൽ അധ്യക്ഷൻ പറഞ്ഞു.
അതേസമയം അശ്വതി റാഗ് ചെയ്ത സംഭവത്തിൽ നാലാം പ്രതിയും കോട്ടയം സ്വദേശിയുമായ ശില്‍പ ജോസിനായി അന്വേഷണം ഊര്‍ജിതമാക്കി. ഗുല്‍ബര്‍ഗ റാസ പോലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്‌ഥരും ഉള്‍പ്പെട്ട സംഘമാണ് ശില്‍പയ്‌ക്കായി അന്വേഷണം നടത്തുന്നത്.
അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. ജാന്‍വി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണു വിവരം. അശ്വതിയുടെ സഹപാഠിയും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ സായി നികിതയുടെയും അശ്വതിയെ ആദ്യം ചികിത്സിച്ച ഡോക്‌ടര്‍മാരുടെയും മൊഴിയുടെ അടിസ്‌ഥാനത്തില മൂന്നു സീനിയര്‍ വിദ്യാര്‍ഥിനികളെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.