ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തേക്ക്;ഇന്ത്യൻ ഓഹരി വിപണിയും തകർന്നു
ടുവില്‍ ബ്രെക്‌സിറ്റ് നയത്തിന് വിജയം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടണോ വേണ്ടയോ എന്ന ജനഹിത പരിശോധനയില്‍ വിടണമെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ പേരും വോട്ടുചെയ്തത്. 52 ശതമാനം പേര്‍ പിന്മാറണം എന്നു വോട്ടുചെയ്തപ്പോള്‍ 48 ശതമാനം പേരാണ് തുടരണം എന്നു വോട്ടുചെയ്തത്.ഫലം തിരിച്ചടിയായതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.
ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരില്‍ 51% ബ്രെക്സിറ്റിനെ എതിര്‍ത്തു വോട്ടു ചെയ്തതായാണ് സൂചന. ബ്രെക്സിറ്റ് സംഭവിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന പിന്മാറുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. സാമ്പത്തികമായി അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത തിരിച്ചടിയാകുമെന്നാണു കരുതപ്പെടുന്നത്. ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍തന്നെ ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
സെന്‍സെക്സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യവും ഇടിഞ്ഞു, ഒരു ഡോളറിനെതിരെ 68 രൂപയായി ഇപ്പോഴത്തെ നിലവാരം.കഴിഞ്ഞ ഓഗസ്റ്റിനുശേഷം രൂപ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഇടിവാണിത്. 10 മാസത്തെ ഏറ്റവും വലിയ ഇടിവാണ് സെൻസെക്സ് നേരിട്ടത്. ഇന്നലെ 27,002.22നാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ഇതു രാവിലെ 26,000ലേക്കു താഴ്ന്നു.