റാഗിംഗ്: കൊടിയ പീഡനം പുറത്തറിഞ്ഞത് 43 നാൾ കഴിഞ്ഞ്;രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസ്
കോഴിക്കോട് :കര്‍ണാടകയില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
കർണാടക കൽബുർഗിയിലെ സ്വകാര്യ കോളേജിൽ അശ്വതിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത് ഏറെവൈകിയാണ്.മെയ് 9 തിനു രാത്രിയിൽ നടന്ന സംഭവം പുറംലോകമറിയാതെ മറച്ചുവെച്ചത് സീനിയർ വിദ്യാർത്ഥികൾ തന്നെയാണ്.മലപ്പുറം കാലടി പഞ്ചായത്ത് കോലത്രക്കുന്നിലെ കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ഇടുക്കി,കൊല്ലം ജില്ലകളിൽ നിന്നുള്ള നാലു മുതിർന്ന വിദ്യാര്തിനികളാണ് അശ്വതിയെ പീഡനത്തിനിരയാക്കിയത്.
മരണത്തിനുവരെ കാരണമായേക്കാവുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനുള്ള ലായനിയാണ് ദളിത് പെൺകുട്ടിയുടെ വായിലേക്ക് മുതിർന്ന വിദ്യാർത്ഥികൾ ഒഴിച്ചുകൊടുത്തത്.അന്നനാളം പൊള്ളിപ്പോയ അശ്വതി ഉടൻ രക്തം ഛർദിച്ചെങ്കിലും റാഗിങ്ങിനിരയാക്കിയവർ കണ്ടുരസിക്കുകയായിരുന്നു.
പിതാവുപേക്ഷിച്ചു പോയ അശ്വതിയെ അമ്മ കൂലിപ്പണിയെടുത്താണ് പഠിപ്പിക്കുന്നത്.കോളേജിൽ ചേർത്തതുമുതൽ നിരത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപിക്കാറുണ്ടെന്നും അശ്വതി പറഞ്ഞു.
അതേസമയം റാഗിങ് ആത്മഹത്യാ ശ്രമമാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണമുണ്ട്്.