സിപിഎമ്മുകാരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട് ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;അഞ്ജനയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

single-img
19 June 2016

Caste_Based_Allegation_against_CPM_1140x490 (1)കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് എന്‍.രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുടുംബത്തിന് നേരെയുണ്ടായ മോശമായ പ്രചാരണത്തില്‍ അഞ്ജനയ്ക്ക് മനോവിഷമമുണ്ടായിരുന്നുവെന്ന് സഹോദരി അഖില പറഞ്ഞു

ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജന(25) എന്നിവരെ, സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന സംഭവത്തിലായിരുന്നു കഴിഞ്ഞ ദിവസം അറസ്റ് ചെയ്തത്. തലശേരി പോലീസ് സ്റേഷനില്‍ കേസിനെക്കുറിച്ച് സംസാരിക്കാനാണെന്നു പറഞ്ഞ് രണ്ടു പേരെയും വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 11നു വൈകുന്നേരം അഞ്ചിനു കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയെയും അഞ്ജനയെയും ഡിവൈഎഫ്ഐ തിരുവങ്ങാട് ഈസ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവത്രെ. ഇതേത്തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ കയറി ഷിജിലി(27)നെ അടിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.