മാട്രിമണി വെബ്സൈറ്റുകളിൽ കയറിയുള്ള കള്ളക്കളികൾ ഇനി നടക്കില്ല;സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ ബാങ്കുകൾക്ക് നൽകുന്ന പോലുള്ള തിരിച്ചറിയല്‍ കാര്‍ഡും വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടിവരും.
രാജ്യത്തെ മാട്രിമണി വെബ്സൈറ്റുകളെ നിയന്ത്രിയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ദുരുപയോഗവും തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ഇനി മുതല്‍ സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡും വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടിവരും. നിലവില്‍ അക്കൗണ്ടുള്ളവരും വൈകാതെ രേഖകള്‍ നല്‍കേണ്ടി വരും.
കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തില്‍ സൈറ്റുകളെക്കുറിച്ചുള്ള പരാതികള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വിവാഹപരസ്യ വെബ്‌സൈറ്റിന്റെ മറവില്‍ ഡേറ്റിങ്ങ് പ്ലാറ്റ്‌ഫോമിനുള്ള ഇടം നല്‍കരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. അക്കൗണ്ട് നീക്കം ചെയ്താലും ഒരു വര്‍ഷം വരെ വ്യക്തികളുടെ വിവരങ്ങള്‍ സൈറ്റുകള്‍ ശേഖരിച്ചുവെക്കണം.
സൈറ്റുകളില്‍ അശ്ലീല ചിത്രങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.