കന്നുകാലി കച്ചവടക്കാരായ മുസ്‌ലീം യുവാക്കളെ ക്രൂരമായി തല്ലിച്ചതക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കന്നുകാലിക്കച്ചവടക്കാരായ മുസ്‌ലീം യുവാക്കളെ തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ ചിറ്റൂര്‍ഗഡിലാണ് സംഭവം.രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 50 ഓളം കന്നുകാലികളെ വില്‍പ്പനക്കായി ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മുസ്‌ലീം യുവാക്കളാണ് മർദ്ദനത്തിനു ഇരയായത്.കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനം ചില ഹിന്ദു പ്രവര്‍ത്തകര്‍ തടയുകയും വാഹനം തീയിട്ട് കത്തിച്ച ശേഷം ഡ്രൈവറേയും വാഹനത്തിലുണ്ടായിരുന്ന മൂന്ന് സഹായികളേയും അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.
പോലീസിന്റെ കൂടി സാന്നിധ്യത്തിലാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗോ സംരക്ഷണ സംഘം എന്നറിയപ്പെടുന്ന ഗോ രക്ഷ ദളിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍. യുവാക്കളെ നഗ്‌നരാക്കിയ ശേഷം വലിയ വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നിലത്തിട്ട് തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.
കന്നുകാലികളെ വില്‍പ്പനക്കായി കൊണ്ടുപോകുന്ന മുസ്‌ലീം യുവാക്കളെ കൊല്ലുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ മാസങ്ങളോളം ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അവരെ നരകിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇവര്‍ തന്നെ പറഞ്ഞതായാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.