എഴുപത്തിയേഴായിരം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു;ബലേനോയും സ്വിഫ്‌റ്റ് ഡിസയറും എസ് ക്രോസും ഉള്‍പ്പെടെയുള്ളവയാണു തകരാറു പരിഹരിയ്ക്കാൻ തിരിച്ചുവിളിച്ചത്
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നു. ബലേനോയും സ്വിഫ്‌റ്റ് ഡിസയറും എസ് ക്രോസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്‌റ്റ്വേറിന്റെ അപ്‌ഗ്രേഡിംഗുമായി ബന്ധപ്പെട്ടാണ് തിരിച്ചുവിളിക്കുന്നത്. ബലേനോയുടെ 75,419 യൂണിറ്റുകളും വിവിധ ചെറുകാറുകളുടെ ഡീസല്‍ പെട്രോള്‍ വേരിയന്റുകളും ഇതില്‍ വരും.
2015 ഓഗസ്റ്റ്് 3 നും, 2016 മെയ് 17 നും ഇടയില്‍ നിര്‍മ്മിച്ച 75,419 ബലെനോ കാറുകളാണ് തിരിച്ചുവിളിക്കുക. 1,961 ഡിസയര്‍ കാറുകളാണ് മാരുതി തിരിച്ചു വിളിക്കുന്നത്. ബലെനോയില്‍ എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറിനും ഡിസയറിന്റെ ഫ്യുവല്‍ ഫില്‍റ്ററിനുമാണ് തകരാറുള്ളത്.
മെയ് 19 ന് ബ്രേക്ക് സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് 20,000 യൂണിറ്റ് എസ് ക്രോസ്, ക്രോസ്‌ഓവറുകള്‍ കമ്പനി തിരിച്ചു വിളിച്ചിരുന്നു. കയറ്റി അയയ്‌ക്കപ്പെട്ട 17,231 യൂണിറ്റ് ബലേനോയും തിരികെ വിളിച്ചവയില്‍ പെടുന്നുണ്ട്. ഫ്യൂവല്‍ ഫില്‍റ്റര്‍ പ്രശ്‌നത്തില്‍ പരിശോധനയ്‌ക്കും മാറ്റി വെയ്‌ക്കുന്നതിനും എജിഎസ് വേരിയന്റിലെ 1961 ഡിസയര്‍ ഡീസല്‍ കാറുകള്‍ കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്.
സോഫ്‌റ്റ്വേര്‍ അപ്‌ഗ്രേഡിംഗും ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റി വെയ്‌ക്കലും സൗജന്യമായിട്ടായിരിക്കും പരിഹരിച്ചു നല്‌കുകയെന്ന് കമ്പനി പറയുന്നു. മെയ് 31 മുതല്‍ ഉടമകള്‍ക്ക് മാരുതി സുസുക്കി ഡീലര്‍മാരുമായി ബന്ധപ്പെടാനാകും.