ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഷയുടെ അമ്മ;തന്നെയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെയും ചേർത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോൻ പ്രചരിപ്പിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി. പി.പി തങ്കച്ചൻെറ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്തിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. തന്നെയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെയും ചേർത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോൻ പ്രചരിപ്പിക്കുന്നത്. തന്നെ ഒരു തവണ പോലും ജോമോൻ കാണാൻ വന്നിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി.
നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങള്‍ എല്ലാം തെറ്റാണ്. പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ ചിലര്‍ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തില്‍ ആദ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.