ബിഹാറിൽ മദ്യനിരോധനത്തെ തുടര്‍ന്ന് മദ്യം തേടി ആളുകള്‍ നേപ്പാളിലേക്ക്;മദ്യത്തിനായി നുഴഞ്ഞ് കയറിയ ബിഹാർ സ്വദേശികൾ നേപ്പാളിൽ പിടിയിലായി
ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ എര്‍പ്പെടുത്തിയ മദ്യനിരോധനത്തെ തുടര്‍ന്ന് മദ്യം തേടി അതിര്‍ത്തി ഗ്രാമങ്ങളിലെ ആളുകള്‍ നേപ്പാളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. മദ്യം തേടി അതിര്‍ത്തി കടന്ന ഒമ്പത് ഇന്ത്യക്കാരെ ഇക്കഴിഞ്ഞ ശനിയാഴ്ച പിടികൂടിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ അതിര്‍ത്തി ലംഘിച്ച് നേപ്പാളിലേക്ക് കടന്ന 70 ബിഹാര്‍ സ്വദേശികളെ കഴിഞ്ഞ ഒന്നര മാസത്തിനിടെ കസ്റഡിയിലെടുത്തതായി നേപ്പാള്‍ സ്ഥിരീകരിച്ചു. ഇവരെല്ലാം നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ സിതാമാര്‍ഹി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്ന് 1000 രൂപ വീതം പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ നേപ്പാളിലെ ജില്ലകളില്‍ നേപ്പാള്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഏപ്രില്‍ അഞ്ചിനാണ് വിദേശമദ്യം അടക്കം എല്ലാ മദ്യങ്ങള്‍ക്കും ബിഹാറില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിയമം അനുസരിച്ച് ബിഹാറുകളിലെ ബാറുകളിലോ ഹോട്ടലുകളിലോ പോലും മദ്യം വില്‍ക്കാനാകില്ല.