കതിരൂർ മനോജ് വധക്കേസിൽ ജയരാജനു ജാമ്യവ്യവസ്ഥയിലെ നിബന്ധനകൾക്ക് അവസാനം;കണ്ണൂരിലെത്തുന്ന പി ജയരാജനു ഇന്ന് സ്വീകരണം
കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥയിലെ രണ്ടുമാസത്തെ നിബന്ധനകള്‍ക്ക് ശേഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജില്ലയിലേക്ക് മടങ്ങിയെത്തുന്നു.കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുപത്തിയഞ്ചാം പ്രതിയായ പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചികില്‍സയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിയുന്നതിനിടയിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കോടതി വിലക്കിന്റെ കാലാവധി പിന്നിട്ട് ഇന്ന് കണ്ണൂരിലെത്തുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോർണറിൽ സ്വീകരണം നൽകും.
രണ്ടു മാസമായി വടകരയിൽ സഹോദരിയുടെ വീട്ടിലായിരുന്നു ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റെല്ലാ ജില്ലകളിലും പ്രചാരണത്തിനെത്തിയെങ്കിലും വിലക്ക് കാരണം കണ്ണൂരിൽ കടക്കാൻ കഴിഞ്ഞിരുന്നില്ല. വോട്ട് ചെയ്യാൻ നാട്ടിലെത്തിയത് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന സിബിഐ വാദം മുഖവിലക്കെടുത്താണ് കോടതി രണ്ടുമാസത്തേക്ക് ജയരാജന് കണ്ണൂരില്‍ പ്രവേശിക്കുന്നതിന് വിലക്ക് കല്‍പ്പിച്ചത്.