ജപ്പാനെ ഞെട്ടിച്ച് എ.ടി.എം കവർച്ച;മൂന്നുമണിക്കൂറിനിടെ 1,400 എടിഎമ്മുകളില്‍ നിന്നായി 1.44 ബില്യണ്‍ യെന്‍ കവർന്നു
ജപ്പാനെ ഞെട്ടിച്ച് “റോബിൻ ഹുഡ്” മോഡൽ കവർച്ച.വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്നു മണിക്കൂറിനിടെ ജപ്പാനില്‍ കോടിക്കണക്കിനു പണമാണു നഷ്ടമായത്. 1,400 എടിഎമ്മുകളില്‍ നിന്നായി 1.44 ബില്യണ്‍ യെന്‍ (ഏകദേശം 87 കോടി രൂപ) ആണ് തട്ടിയെടുത്തത്. നൂറിലധികം പേരുള്‍പ്പെട്ട സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മേയ് 15നാണ് രാജ്യത്തെ ഞെട്ടിച്ച വന്‍ എംടിഎം തട്ടിപ്പ് നടന്നത്. ടോക്കിയോ, ഒസാക്ക, ഐച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര കുറ്റവാളികള്‍ സംഭവത്തിന് പിന്നിലുള്ളതായാണ് പോലീസ് സംശയം.
പുലര്‍ച്ചെ 5 മുതല്‍ എട്ടുവരെയുള്ള വെറും മൂന്നു മണിക്കൂറിനിടെയായിരുന്നു തട്ടിപ്പ് നടന്നത്. 14,000 പ്രാവശ്യം ഇടപാട് നടത്തിയതായാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു ബാങ്കില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ നിര്‍മിച്ചതെന്നാണ് പോലീസ് പറയുന്നത്.