സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവർ സിപിഐ മന്ത്രിമാർ; മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിൽ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാന്‍ തീരുമാനിച്ചതായി മുല്ലക്കര രത്‌നാകരന്‍
വി.എസ്.സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവരെ സിപിഐ മന്ത്രിമാരായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് നിര്‍ദ്ദേശിച്ചു. മുല്ലക്കര രത്‌നാകരനേയും സി.ദിവാകരനേയും ഒഴിവാക്കി.സിപിഐ കൊല്ലം ജില്ലാ കമ്മറ്റി മുല്ലക്കര രത്‌നാകരനെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
എംഎന്‍ സ്മാരക മന്ദിരത്തില്‍ നാടകീയ രംഗങ്ങളാണ് മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത്. തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് മുല്ലക്കര രത്‌നാകരന്‍ ആരോപിച്ചു.
മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സിപിഐ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ എല്ലാം ഒഴിയാന്‍ തീരുമാനിച്ചതായി മുല്ലക്കര രത്‌നാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തന്നെ മനപ്പൂര്‍വം മന്ത്രിയാക്കില്ല എന്നാണ് മുല്ലകരയുടെ പരാതി. താന്‍ മന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നും മുല്ലക്കര പറയുന്നു. സംസ്ഥാന എക്‌സികുട്ടീവ് മുല്ലക്കരയെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സമിതിയില്‍ നിന്ന് മുല്ലക്കര വിട്ടുനിന്നു.
2006 ലും സിപിഐ പുതുമുഖങ്ങളെയാണ് മന്ത്രിമാരാക്കിയത് എന്ന വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.