എംഎല്‍എമാരില്‍ 62 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്;സഭയിലെ കോടീശ്വരന്മാർ 60 പേർ;കോടിശ്വരിൽ ഒന്നാമൻ തോമസ് ചാണ്ടി
നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജയിച്ചുകയറിയ സ്ഥാനാര്‍ഥികളില്‍ 62 ശതമാനം പേരും ഏതെങ്കിലും ക്രിമിനല്‍ കേസിലെ പ്രതികള്‍.കേരളത്തിലെ സിപിഎം എംഎല്‍എമാരില്‍ 91 ശതമാനം പേരും, സിപിഐ അംഗങ്ങളില്‍ 63 ശതമാനവും, കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 41 ശതമാനവും ഏതെങ്കിലും ക്രിമിനല്‍കേസുകളില്‍ ഉൾപ്പെട്ടവരാണു.സിപിഎമ്മിലെ 29 ശതമാനം എംഎല്‍എമാരുടെ പേരിലും കോണ്‍ഗ്രസ്സിലെ 23 ശതമാനത്തിന്റെ പേരിലും ഗൗരവമാര്‍ന്ന ക്രിമിനല്‍ കേസുകളാണുള്ളത്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധസംഘടന പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യമുള്ളത്.
പതിനാലാം നിയമസഭയില്‍ 60 എംഎല്‍എമാര്‍ കോടീശ്വരന്മാരാണു.കോടിശ്വരന്മാരിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എല്‍ഡിഎഫ് കൈയ്യടക്കി. നിയമസഭയിലെ കോടീശ്വരന്മാരില്‍ ഒന്നാമന്‍ 92 കോടി 38 ലക്ഷത്തിന്റെ ആസ്തിയുമായി എന്‍സിപിയുടെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ്. രണ്ടാമത് 30 കോടി 42 ലക്ഷത്തിന്റെ ആസ്തിയുമായി ബേപ്പൂരിലെ സിപിഎം എംഎല്‍എ വി.കെ.സി. മമ്മദ് കോയയാണ്.
ഇടതുപക്ഷത്തേക്ക് വന്ന കെ.ബി.ഗണേഷ് കുമാറിന് 22 കോടി 22 ലക്ഷത്തിന്റെ സ്വത്തുണ്ട്. മുന്‍മന്ത്രി മഞ്ഞളാംകുഴി അലി 20 കോടി 27 ലക്ഷം, നിലമ്പൂരിലെ സിപിഎം സ്വതന്ത്രനും വ്യവസായിയുമായ പി.വി.അന്‍വര്‍ 14 കോടി 39 ലക്ഷം. സമ്പന്നരുടെ പട്ടികയില്‍ ആറാമത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ.മുരളീധരനാണ്. ആസ്തിമൂല്യം 13 കോടി 5 ലക്ഷം. നടന്‍ മുകേഷും മുന്‍മന്ത്രി അടൂര്‍ പ്രകാശും താനൂരിലെ സിപിഎം സ്വതന്ത്രന്‍ വി.അബ്ദുറഹ്മാനും മുന്‍മന്ത്രി അനൂപ് ജേക്കബും ആദ്യ പത്തില്‍ ഇടംപിടിച്ചു. പതിനാലാം നിയമസഭയിലെ 57 മത് മുഖ്യമന്ത്രി പിണറായി വിജയനും കോടിശ്വരനാണ്. ഒരു കോടി ഏഴ് ലക്ഷത്തി 16,684 രൂപയാണ് പിണറായിയുടെ ആസ്തി മൂല്യം.
2011 ല്‍ നിന്ന് 2016 ല്‍ എത്തുമ്പോള്‍ ക്രിമിനല്‍ കേസ് പ്രതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ പതിനാല് ശതമാനം വര്‍ധനയാണ് കേരളം രേഖപ്പെടുത്തിയത്.