ദോഷം മാറ്റാന്‍ പൂജ നടത്താമെന്നു പറഞ്ഞു വിധവയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യോഗ ഗുരു പിടിയിൽ
വീടിന്റെ ദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യുന്നതിനിടയില്‍ വിധവയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസ്സില്‍ യോഗ അധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തലയില്‍ പെരുമ്ബളം കരയില്‍ കാളത്തോട് ബോട്ട് ജെട്ടിക്ക് സമീപം നാലൊന്നില്‍ വീട്ടില്‍ രാമചന്ദ്രന്‍(39) എന്നയാളാണ് അറസ്റ്റിലായത്.
വീട്ട്‌ദോഷം മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടുത്തുകൂടി പൂജ ചെയ്യുന്നതിനിടയിലാണ് ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് ആലുവ സി.ഐ. ടി.ബി. വിജയന്‍ പറഞ്ഞു. യോഗ പഠിപ്പിക്കുന്ന രാമചന്ദ്രന്‍ ആലുവ സ്വദേശിനിയെ പരിചയപ്പെടുകയും ഇവരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി അടുത്തുകൂടി വീട്ട് ദോഷം മാറ്റാണെന്ന വ്യാജേനെ പൂജകള്‍ നടത്തുകയുമായിരുന്നു. ഇതിടയിലാണ് സ്ത്രീയെ ലൈഗികമായി പീഡിപ്പിച്ചത്. പിന്നീട് വിവരം പുറത്ത് പറഞ്ഞാല്‍ കുട്ടികളെ ആഭിചാര ക്രിയ ചെയ്ത് നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2010 മുതല്‍ അഞ്ച് കൊല്ലത്തോളം ഇവര്‍ പീഡനത്തിനിരയായി.
വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നു ലഭിച്ച നഷ്‌ടപരിഹാര തുകയും ഇവരുടെ ഉടമസ്‌ഥതയിലുണ്ടായിരുന്ന മറ്റൊരു വീട് പണയപ്പെടുത്തിയ തുകയും പ്രതി സ്വന്തമാക്കി. ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും പണം കൈക്കലാക്കി. യോഗപരിശീലനത്തിനെത്തുമ്പോള്‍ അസുഖം മാറ്റാനെന്ന വ്യാജേന മയക്കുരുന്ന് നല്‍കി അര്‍ധബോധാവസ്‌ഥയിലാക്കിയ ശേഷമായിരുന്നു പീഡനം.
ഈ സ്ത്രീയുടെ പണം ഉപയോഗിച്ച് ഒന്നാം പ്രതി കാറും മറ്റ് വസ്തുക്കളും വാങ്ങി കൂട്ടിയതായി അറിവായിട്ടുണ്ട്. സമാനമായ കേസ്സുകള്‍ ഇയാള്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിനും, തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു, ആലുവ പോലീസ് ഇന്‍സ്പെക്ടര്‍ ടി ബി വിജയനും സംഘവും ഉള്‍പ്പെട്ട അന്വേഷണസംഘത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഹണി കെ ദാസ് ,എ എസ് ഐ ഇബ്രാഹിംകുട്ടി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.