സിവിൽ സർവീസ് പരീക്ഷ: ഒന്നാം റാങ്ക്കാരിക്ക് 52.49 ശതമാനം മാർക്ക്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ഡല്‍ഹി സ്വദേശി ടിന ദാബിക്ക് ലഭിച്ചത് 52.49 ശതമാനം മാര്‍ക്ക്. പരീക്ഷയുടെ മാര്‍ക്ക് പട്ടിക യുപിഎസ്‌സി ഇന്നലെ പരസ്യപ്പെടുത്തി. കര്‍ക്കശമായ മൂല്യനിര്‍ണയമാണ് ഇത്തവണത്തേതെന്ന് തെളിയിക്കുന്നതാണ് പട്ടിക. പ്രിലിമിനറി, മെയിന്‍, അഭിമുഖം തുടങ്ങി മൂന്ന് ഘട്ടങ്ങളായുള്ള സിവില്‍സര്‍വീസ് പരീക്ഷയിലൂടെയാണ് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി രാജ്യത്തെ പ്രധാന റാങ്കുകളിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്.
1750 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും, 275 മാര്‍ക്കിന്റെ അഭിമുഖ പരീക്ഷയും അടിസ്ഥാനമാക്കിയാണ് സിവില്‍ സര്‍വീസ് പട്ടിക തയ്യാറാക്കുന്നത്. ടീന ദാബിക്ക് 1,063 മാര്‍ക്കാണുള്ളത്. രണ്ടും മൂന്നും റാങ്കുകാരുടെ മാര്‍ക്ക് 1,018 , 1,014 എന്നിങ്ങനെയും.
1078 ഉദ്യോഗാര്‍ഥികളെയാണ് ഇത്തവണ യുപിഎസ്‌സി കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 172 പേര്‍ കാത്തിരിപ്പ് പട്ടികയിലാണ്.ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ യു.പി.എസ്.സി കടുപ്പിച്ചതാണ് ഈ വര്‍ഷത്തെ മാര്‍ക്ക് നിലവാരം താഴാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.