മോഡിക്ക് ബി ജെ പിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്തതിൻറെ പകയെന്നു പിണറായി
ബി.ജെ.പിയ്ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് സൊമാലിയയോട് ഉപമിച്ച് മോദി തീര്‍ത്തതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുള്ള ഗുജറാത്തിന്റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും പറഞ്ഞ പിണറായി കേരളത്തിന്റെ വികസനത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കും അക്കമിട്ട് നിരത്തുന്നു.
കേരളത്തിലെ മതസൗഹാർദത്തിൽ വിഷം കലർത്താൻ ആരേയും അനുവദിക്കില്ല. ഇന്ത്യയെ രക്ഷിക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്ന മോദിസർക്കാർ അഴിമതിയും വാഗ്ദാനലംഘനത്തിലും കോൺഗ്രസിനോടാണ് മത്സരിക്കുന്നത്. ബിജെപികാരുടെ അഴിമതി കേസുകൾ മൂടിവയ്ക്കാൻ പാടുപെടുന്ന മോദി ഈ നാട്ടിലൊന്നുമല്ല ജീവിക്കുന്നതെന്നും പിണറായി പരിഹസിച്ചു
സ്ഥിരമായി വിദേശയാത്ര നടത്തുന്നത് ചെയ്യുന്നത് കൊണ്ടാണ് മോദിക്ക് സൊമാലിയ ഒാർമ്മ വന്നത്. സാക്ഷരത,ശിശുമരണനിരക്ക്, മാനവവികസന സൂചിക തുടങ്ങിയവ കേരളവും ഗുജറാത്തും തമ്മിലുള്ള വ്യത്യാസം പിണറായി അക്കമിട്ട് പത്രക്കുറിപ്പിൽ നിരത്തുന്നുണ്ട്. തുടർച്ചയായി കേന്ദ്രസഹായം നിഷേധിച്ച് കേരളത്തെ സൊമാലിയയാക്കാൻ മോദി ഉദ്ദേശിക്കുണ്ടോയെന്നും പിണറായി ചോദിച്ചു.