തോക്കുകൊണ്ട് കളിക്കവേ 10 വയസ്സുകാരൻ സഹോദരന്റെ വെടിയേറ്റ് മരിച്ചു.
തിങ്കളാഴ്ച മെയ് 9 നു തോക്കുകൊണ്ട് കളിക്കുകയായിരുന്ന സഹോദരന്റെ വെടിയേറ്റ് 10 വയസ്സുകാരൻ കൊല്ലപ്പെട്ടു.പൂനെയിൽ നിന്ന് 50 കിലോമീറ്റർ അകലെ ഗോരദ്വാഡി എന്ന സ്ഥലത്താണ് സംഭവം.
അച്ഛനമ്മമാർ ജോലിയ്ക്കായി പുറത്തായിരുന്ന സമയത്താണ് സംഭവം നടന്നത്.മരിച്ച ദീപക് വിത്തൽ മാർഗലെയും സഹോദരനും കർഷകതൊഴിലാളികുടുംബത്തിൽ പെട്ടവരാണ്.
വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നെങ്കിലും കുട്ടികൾ അകത്ത് കളിക്കുമ്പോൾ അവർ പുറത്തിരിക്കുകയായിരുന്നു .കുട്ടികൾ കളിച്ചുകൊണ്ടിരിക്കവേ നിറച്ചു വച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.”ബുള്ളറ്റ് ദീപകിന്റെ താടിയെല്ല് തുളച്ചു കയറി.തല്ക്ഷണം മരണം സംഭവിച്ചു. ” വെൽഹ പോലിസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ് എസ് പത്താൻ പറഞ്ഞു .
ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും എത്തിയപ്പോഴേ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനായി ശരീരം സസ്സൂൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഫയർ ആംസ് ലൈസെൻസ് ഇല്ലാതെ രണ്ടു തോക്കുകൾ ദീപക്കിന്റെ പിതാവ് വിത്തൽ മാർഗലെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി പോലീസിന്റെ പരിശോധനയിൽ വ്യക്തമായി. അതോടെ അയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ദീപക്കിന്റെ സഹോദരനെയും ചോദ്യം ചെയ്യും എന്ന് പോലിസ് വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദീപക്.