ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചാൽ ഇനി കനത്ത ശിക്ഷ:ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചാല്‍ കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 100 കോടി രൂപ പിഴയും
രാജ്യത്തിന്‍െറ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചാല്‍ കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 100 കോടി രൂപ പിഴയും. സാമൂഹികമാധ്യമങ്ങളിലും സെര്‍ച് എന്‍ജിനുകളിലും ജമ്മു-കശ്മീരും അരുണാചല്‍പ്രദേശും പാകിസ്താന്‍െറയും ചൈനയുടെയും ഭാഗമാണെന്നരീതിയില്‍ ഭൂപടങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്കൊരുങ്ങുന്നത്. കരടുരൂപം തയാറായ ‘ദ ജിയോ സ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016’ പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ ഇന്ത്യന്‍ പ്രദേശങ്ങളുടെ ഉപഗ്രഹചിത്രം എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാകും.
ഗൂഗ്ള്‍ മാപ്പ്, ഗൂഗ്ള്‍ എര്‍ത്ത് തുടങ്ങിയവ ഇന്ത്യയില്‍ തുടരണമെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയില്‍നിന്ന് ഗൂഗ്ള്‍ പുതിയ ലൈസന്‍സ് എടുക്കണം. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സമിതി അനുവദിച്ച മുദ്ര പ്രദര്‍ശിപ്പിക്കണം.രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐടി ആക്ടിന്റെ പരിധിയിൽ ഇപ്പോഴും കുറ്റകരമാണ്. ഈ കുറ്റത്തിനു കഴിഞ്ഞ വർഷം അൽജസീറ ടിവി ചാനൽ അഞ്ചുദിവസത്തേക്കു നിരോധിച്ചിരുന്നു.