ജിഷയുടെ കൊലപാതകം: അയൽവാസിയായ ബസ് ഡ്രൈവര്‍ ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ഡ്രൈവര്‍മാരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ കസ്റഡിയിലായത്. ഇതില്‍ ഒരാള്‍ ജിഷയുടെ സമീപവാസിയാണ്.അഞ്ച് പേര്‍ കസ്റ്റഡിയിലെന്നാണു സൂചന.ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുള്‍പ്പെടുന്നു.
കൃത്യം നടന്ന സമയത്തെക്കുറിച്ച് വ്യക്തത കൈവന്നതായും പോലീസ് പറഞ്ഞു. പരിസരവാസികളായ മൂന്നു സ്ത്രീകളാണ് ഇതു സംബന്ധിച്ചു പോലീസിനു സുപ്രധാനമൊഴി നല്കിയത്. സംഭവദിവസം വൈകുന്നേരം അഞ്ചിന് ജിഷ വെള്ളമെടുത്തുകൊണ്ടു പോകുന്നതു കണ്ടതായി ഇവര്‍ മൊഴി നല്കി.
പിന്നീട് 5.40ഓടെ ജിഷയുടെ വീടിന്റെ ഭാഗത്തുനിന്നു ചെറിയ നിലവിളി പോലെയുള്ള ശബ്ദം കേട്ടതായും ഇവര്‍ അറിയിച്ചു. ഇതു ജിഷയുടേതാകാമെന്നാണ് പോലീസ് നിഗമനം. നേരത്തെ ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമിടയിലാണ് സംഭവം നടന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് കൃത്യം നടന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിഷയുടെ ഘാതകനെന്നു കരുതുന്നയാള്‍ വൈകുന്നേരം 6.05ന് കനാല്‍ വഴി കടന്നു പോയതായും പരിസരവാസികളുടെ മൊഴിയില്‍ നിന്നു വ്യക്തമായി.