കാട്ടുതീ മൂലം കൂടുതൽ വേഗത്തിൽ മഞ്ഞുരുകുമെന്നും നദികൾ മലിനമാകുമെന്നും ശാസ്ത്ര സംഘം .
3 May 2016
ഉത്തരാഖണ്ഡില്‍ കഴിഞ്ഞദിവസങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ മഞ്ഞുരുകല്‍ വേഗത്തിലാകുന്നതിനു കാരണമാകുമെന്ന് ശാസ്ത്രസംഘം. നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട് ഫോര്‍ ഒബ്സര്‍വേഷണല്‍ സയന്‍സസ് (ഏരിസ്), ഗോവിന്ദ വല്ലഭ് പന്ത് ഇന്‍സ്റ്റിട്യൂട് ഓഫ് ഹിമാലയന്‍ സയന്‍സസ് എന്നിവരുടേതാണ് കണ്ടെത്തല്‍.
കാട്ടുതീ ഹിമപാളികളുടെ വേഗത്തിലുള്ള ഉരുകലിനു കാരണമാകും. ഫോസില്‍ ഇന്ധനങ്ങളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന ബ്ലാക് കാര്‍ബണ്‍ ഹിമപാളികളില്‍ നിക്ഷേപിക്കപ്പെടുന്നത് മലിനീകരണത്തിനു കാരണമാകും. കൂടാതെ, ഇവ കൂടുതല്‍ താപത്തെ ആഗിരണം ചെയ്യുകയും ഉരുകലിനു വേഗം കൂട്ടുകയും ചെയ്യും.
ബ്ലാക്ക് കാര്‍ബണ്‍ മേഘങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത് സ്വാഭാവിക മണ്‍സൂണ്‍ ക്രമത്തെ ബാധിക്കുമെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ താപനില 0.2 ഡിഗ്രി സെല്‍ഷ്യസ് ഉയരാനും കാട്ടുതീ കാരണമായിട്ടുണ്ട്.
നിരവധി ഹിമാലയന്‍ നദികളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് തന്നെ ഹിമപാളികളിലെ ഇത്തരം നിക്ഷേപങ്ങള്‍ നദീജല മലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് കാര്‍ബണ്‍ കൂടുതല്‍ സമയം മേഘങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് മണ്‍സൂണിന്റെ സാധാരണ ഗതിയെ ഇത് മാറ്റിമറിക്കുമെന്ന് ഗോവിന്ദ വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ സയന്‍സിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കിരിത് കുമാര്‍ പറഞ്ഞു. ഹിമപാളികളുടെ ഉരുകല്‍ ഉള്‍പ്പെടെയുള്ള തീപ്പിടുത്തത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ ജിബിപിഐഎച്ച്ഇഡിയിലെ വിദഗ്ദസംഘം സംഭവസ്ഥലം സന്ദര്‍ശിക്കും