യുവ വനിതാ ഡോക്ടര്‍ മരിച്ചത് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി;വാഹനം ലഭിക്കാന്‍ വൈകിയതിനാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ലക്ഷ്മി മരിച്ചു
തൃശൂർ: ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസകോശത്തില്‍ കുടുങ്ങി യുവ വനിതാഡോക്ടര്‍ മരിച്ചു. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സുദര്ശന് വീട്ടില്‍ സിദ്ധാര്‍ഥ് പി. നായരുടെ (അക്കൗണ്ട്സ് മാനേജര്‍, ധനലക്ഷ്മി ബാങ്ക് ഓഫീസ്, തൃശൂര്‍) ഭാര്യയുമായ ലക്ഷ്മി(29) ആണ് മരിച്ചത്.
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണു ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ പുഴയ്ക്കൽ ശോഭാ മാളിലെ റസ്റ്റോറന്റിലായിരുന്നു സംഭവം. പച്ചക്കറികൾ നിറച്ച് മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് (കാബൂസ്) ഭർത്താവും ഡോ. ലക്ഷ്മിയും കഴിച്ചത്. ഭക്ഷണം കഴിക്കവെ ചുമയുണ്ടായതിനെ തുടർന്ന് മുഖം കഴുകാനായി എഴുന്നേറ്റു പോയതായിരുന്നു ലക്ഷ്മി. പിന്നാലെ സിദ്ധാർത്ഥും കൈകഴുകാനായി ചെന്നപ്പോൾ ലക്ഷ്മി താഴെവീണു കിടക്കുകയായിരുന്നു.
രാത്രിയായതിനാല്‍ വാഹനം ലഭിക്കാന്‍ വൈകി. പിന്നീട് ഓട്ടോറിക്ഷയിലാണ് അമല ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. പൂങ്കുന്നത്ത് ഫ്ളാറ്റിലായിരുന്നു താമസം.
അടിയന്തര സാഹചര്യത്തിൽ ഒരാളെങ്കിൽ വാഹനം വിട്ട് നൽകാൻ തയ്യാറായിരുന്നെങ്കിലോ അല്ലെങ്കിൽ പ്രഥമശുശ്രൂഷ നൽകിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിയ്ക്കാമായിരുന്നു.