കളത്തില്‍ സ്ഥാനാര്‍ഥികൾ അങ്കത്തിനിറങ്ങി
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയം ഏകദേശം പൂര്‍ത്തിയായതോടെ നിറപുഞ്ചിരിയുമായി സ്ഥാനാര്‍ഥികൾ പട്ടണം ചുറ്റാനും കുശലങ്ങൾ ചോദിക്കാനും മറ്റു പ്രചാരണങ്ങളിലും മുഴുകാനും തുടങ്ങി. ചിരിവിതറി നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളുംകൊണ്ടു നഗരം നിറഞ്ഞുകഴിഞ്ഞു. എവിടെ നോക്കിയാലും ചിരിക്കുന്ന സ്ഥാനാര്‍ഥികൾ.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഏറക്കുറെ കഴിഞ്ഞതിനാല്‍ എല്ലാ ചുവരുകളും മറ്റിടങ്ങളും സ്ഥാനാര്‍ഥികളാൽ അലംകൃതമാണ്.ചുവരുകൾ വര്‍ണ്ണങ്ങളാൽ മനോഹരം. ഒരിടത്ത് അരിവാള്‍ ചുറ്റിക ആണെങ്കിൽ മറുവശത്ത് കൈപ്പത്തി അല്ലെങ്കിൽ താമര. കാണാന്‍ നല്ല ഉഷാര്‍. ബുക്ക് ചെയ്ത ചുവരുകളെല്ലാം സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും വരച്ച് വോട്ട് അഭ്യര്‍ത്തിക്കുന്ന വരികളാണു് കാണാന്‍ പറ്റുക. ചില സ്ഥാനാർഥി കളുടെ കൂറ്റന്‍ ഫ്ലക്സ്കളും ഉയര്‍ന്നുകഴിഞ്ഞു. പോസ്റ്റര്‍ ഒട്ടിക്കുന്ന കാര്യത്തിൽ മൂന്നു മുന്നണികളിലെ പ്രവര്‍ത്തകരും മത്സരത്തിലാണ്. ആദ്യം പോസ്റ്റര്‍ ഉയര്‍ന്നത് കഴക്കൂട്ടം മണ്ഡലത്തിലാണ്. വട്ടിയൂർക്കാവിൽ മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന സ്ഥാനാർഥികളുടെ പോസ്റ്റർ പ്രളയമാണ് ഇവിടെ നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.ടി.എന്‍.സീമ, ബി.ജെ.പി.സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ എന്നീ സ്ഥാനാര്‍ഥികളുടെപോസ്റ്റര്‍ തരംഗം ആണു കാണുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള ചുവരെഴുത്തുകളും നടന്നുവരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്ന കാര്യത്തില്‍ ബി.ജെ.പി. ,എല്‍.ഡി.എഫ് പാര്‍ട്ടികളാണ് മുന്നില്‍. ചുവരെഴുത്തില്‍ മത്സരം നടക്കുന്നതെയുള്ളു. ചുവരെഴുത്തിനെചോല്ലി പല ഇടങ്ങളിലും കോൺഗ്രസ് -എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനങ്ങളും നടക്കുന്നുണ്ട്. എന്നാലും ചുവരെഴുത്തുകള്‍ സജീവം.
തിരുവനന്തപുരം സിറ്റിയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മന്ത്രി വി.എസ്.ശിവകുമാര്‍ ആണ്. ശിവകുമാറിന്‍റെ ഭരണ നേട്ടങ്ങള്‍വിവരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകൾ ഇവിടെ കാണാം. സെക്രെട്ടറിയേറ്റിനു മുന്നില്‍ത്തന്നെയാണ് തെരഞ്ഞെടുപ്പു കമ്മിറ്റിഓഫീസ്.ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണു ബി`.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രെസ്` മാണി ഗ്രൂപ്പ് വിട്ട അഡ്വ.ആന്റണി രാജു ആണ്.
നേമത്ത് പോസ്റ്റര്‍ ഒട്ടിപ്പിലും ചുവരെഴുത്തിലും എൽ .ഡി.എഫ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ഒപ്പത്തിനൊപ്പം. രണ്ടു മുന്നണികളും നേരത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിരുന്നതിനാല്‍ അവര്‍ പ്രചരണം നേരത്തെ തുടങ്ങി. ഇവിടെ കൊമ്പു കോര്‍ക്കുന്നത് പഴയ പടക്കുതിരകൾ . ബി.ജെപി.യിലെ ഓ.രാജഗോപാലും, സി.പി.എമ്മിലെ ശിവന്‍കുട്ടിയും. കഴിഞ്ഞ പ്രാവിശ്യം ശിവന്‍കുട്ടി കഷ്ടിച്ച് രാജേട്ടനില്‍നിന്നും രക്ഷപെട്ടു. ഇത്തവണ അതുണ്ടാകുമോ എന്നു സംശയം. യു.ഡി.എഫ്. അവസാന നിമിഷം ജനതാദള്‍വിട്ട സുരേന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥി ആയി നിറുത്തി. ജനതാദള്‍സെക്കുലറിനു നല്‍കിയ സീറ്റാണ്. അതോടെ മത്സരം ഒന്നുകൂടി മൂത്തുവരികയാണ്.
കാട്ടായിക്കോണത്ത് സംഘര്‍ഷത്തെ തുടര്‍ന്നുള്ള അവസ്ഥ തങ്ങള്‍ക്കു അനുകൂലമാണെന്ന് ബി.ജെ.പി. കരുതുന്നു. ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അടുത്ത ദിവസങ്ങളിൽ ബി ജെ.പി. സി.പി.എം സംഘട്ടനം നടന്നിരുന്നു. മൂന്നു മുന്നണികള്‍ക്കു വേണ്ടിയും ചുവരെഴുത്തും പോസ്റ്റര്‍ഒട്ടിപ്പും സജീവമാണ്.
ഇക്കുറി നഗരത്തിലെവിടെയും പരസ്യങ്ങളെ തോല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. .വൻ ഫ്ലക്സുകളുടെയും ചുവരെഴുത്തുകളുടെയും വർണങ്ങൾ കൊണ്ടു അലങ്കൃതമാണ് തലസ്ഥാന നഗരം. മറ്റു മണ്ഡലങ്ങളിലും ഇതിനു കുറവില്ല. ഫ്ലെക്സുകള്‍കഴിവതും ഒഴിവാക്കണം എന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍മറികടന്നാണ് ഈ പ്രചാരണം.