കൊല്ലം പരവൂരിൽ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി:മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 95 പേര്‍ മരിച്ചു. വെടിക്കെട്ടപകടത്തില്‍ 300ഓളം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീ പിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ പൊലിസുകാരുമുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹെൽപ് ലൈൻ നമ്പർ: 04742512344 കൺട്രോൾ റൂം നമ്പർ: –9497960778, 9497930889
ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയാണെന്ന് റിപ്പോർട്ട്. മത്സര വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല. ആചാര പ്രകാരമുളള കരിമരുന്ന് പ്രയോഗത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നത്
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി .
തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്. രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. വെടിക്കെട്ട് അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്.