ഇംഗ്ലണ്ടിന്റെ എതിരാളികൾ ആരെന്ന് ഇന്നറിയാം; ഇന്ത്യാ-വെസ്റ്റിന്‍ഡീസ് പോരാട്ടത്തില്‍ കളിയുടെ ഗതി നിര്‍ണയിക്കുക വാംഖഡെയിലെ പിച്ച്
അജയ്യരായി സെമിയിലെത്തിയ കിവികളെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോക ട്വന്റി-20 ഫൈനലില്‍ എത്തി.ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 17.1 ഓവറില്‍ മൂന്ന് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ്: 153/8 (20 ഓവര്‍); ഇംഗ്ലണ്ട്- 159/3 (17.1 ഓവര്‍).
അതേസമയം ഇന്ന് രണ്ടാമങ്കത്തിൽ ഇന്ത്യ-വെസ്റ്റിന്‍ഡീസ് സെമിഫൈനല്‍ മത്സരം നടക്കും.ഇന്ത്യാ-വെസ്റ്റിന്‍ഡീസ് സെമി പോരാട്ടത്തില്‍ കളിയുടെ ഗതി നിര്‍ണയിക്കുക ഇരുപത്തിരണ്ട് യാര്‍ഡില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന വാംഖഡെയിലെ പിച്ച് തന്നെയാവും.
വാംഖഡെയില്‍ ഇതുവരെ മൂന്ന് ട്വന്‍റി20 ലോകകപ്പ് മത്സരങ്ങളാണ് നടന്നത്. ഇതില്‍ രണ്ടിലും സ്കോര്‍ പിന്തുടര്‍ന്ന ടീം വിജയം കണ്ടു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 182 ഗെയ്ലിന്‍റെ സെഞ്ചുറിയുടെ സഹായത്തോടെ വിന്‍ഡീസ് മറികടന്നു. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 229 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഇംഗ്ലണ്ട് അവസാന ഓവറില്‍ ജയം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 209 അടിച്ചെടുത്തത് കുഞ്ഞന്‍മാരായ ആഫ്ഗാനിസ്ഥാനെതിരേ. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 172 റണ്‍സെടുക്കാന്‍ അഫ്ഗാനായി. ഇന്നും ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.