മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം;മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചതായി നികേഷ് കുമാർ
കണ്ണൂർ∙ മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എം.വി.നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ നിലപാട് വിശദീകരിച്ച് എം.വി.നികേഷ് കുമാര്‍ രംഗത്തെത്തിയത്.താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്നത് മാധ്യപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടാണെന്ന് നികേഷ് കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില് കുറിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പി. ജയരാജനെ നികേഷ് കുമാര്‍ വടകരയിലെ വീട്ടിലെത്തി സന്ദർശിച്ചു.സിപിഎം സ്ഥാനാര്‍ത്ഥികളായ കെ.കെ. ശൈലജ (കൂത്തുപറമ്പ്), ബിനോയ് കുര്യന്‍ (പേരാവൂര്‍) തുടങ്ങിയവരും നികേഷിനൊപ്പമുണ്ടായിരുന്നു.പി. ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹോദരിയും മുന്‍ എം.പിയുമായ പി. സതീദേവിയുടെ വടകരയിലെ വീട്ടിലാണുള്ളത്.