പരീക്ഷകള്‍ എഴുതുന്ന പത്തിലെയും പന്ത്രണ്ടിലെയും വിദ്യാർഥികൾക്ക് മോദി പേനകള്‍
ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന പത്തിലെയും പന്ത്രണ്ടിലെയും വിദ്യാർഥികൾക്ക് മോദി പേനകള്‍ നൽകുന്ന തീരുമാനം വിവാദത്തിൽ.ഐ ലൗവ് മോദി എന്നെഴുതിയ കാവി നിറമുള്ള മോദി പേനകളാണ് ഗുജറാത്തിലെ സ്‌കൂളിലെത്തിച്ചിരിക്കുന്നത്. പേനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി നല്‍കണമെന്നും ഗുജറാത്ത് സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എഡ്യൂക്കേഷണല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് പേനകള്‍ അയക്കുന്നതെന്ന് കാട്ടിയാണു സ്‌കൂള്‍ പ്രിന്‍സിപ്പളുമാർക്ക് പേനകൾ അയച്ചിരിക്കുന്നത്.
മോദിയുടെ ചിത്രം പതിപ്പിച്ച കാവി നിറമുള്ള പേനയില്‍ ബിജെപിയുടെ ചിഹ്നവുമുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് പേനകള്‍ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയവത്ക്കരിക്കുകയെന്ന് ലക്ഷ്യമാണ് ഈ പേന വിതണത്തിനു പിന്നിലെങ്കില്‍ ആ ശ്രമം പ്രോത്സാഹിപ്പിക്കില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പളുമാര്‍ വ്യക്തമാക്കുന്നുണ്ട്.
1.50 ലക്ഷം ഐ ലവ് മോഡി പേനകള്‍ അഹമ്മദാബാദില്‍ വിതരണം ചെയ്തതായാണു പേനകൾ അയച്ച കമ്പനി പറയുന്നത്.അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഈ കമ്പനി പേനകള്‍ നല്‍കാമെന്ന് പറഞ്ഞ് വന്നിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ഉപയോഗിക്കുന്നതിനാല്‍ തങ്ങള്‍ അനുവാദം നല്‍കിയില്ലെന്നും സംഭവം വിവാദമായതിനു പിന്നാലെ വിദ്യാഭ്യാസ ബോര്‍ഡ് പറഞ്ഞു.