പഠാന്‍കോട്ട് ഭീകരാക്രമണം;ഭീകരരുടെ വിവരങ്ങള്‍ പാകിസ്താന് കൈമാറി.
ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച ഭീകരരുടെ വിവരങ്ങള്‍ പാകിസ്താന് ഇന്ത്യ കൈമാറി.പാക് അന്വേഷണ സംഘത്തിന് ഇന്ത്യ കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്താന്‍ സംഘം ഇന്ത്യയില്‍ തെളിവെടുപ്പ് നടത്തിവരികയാണ്.പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥനടക്കമുള്ള പാകിസ്ഥാൻ സംഘം മൂന്നു ദിവസമായി ഇന്ത്യയിലുണ്ട്
ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് ഭീകരരായ നസീര്‍ ഹുസൈന്‍, ഫാഫിസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയാം എന്നിവരുടെ പേരുകളാണ് കൈമാറിയത്. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഡിഎന്‍എ പരിശോധനയ്ക്കായി ഇവരുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കാശിഷ് ജാന്‍, ശഹീദ് ലത്തീഫ് എന്നിവരാണ് പാകിസ്താനില്‍ നിന്നും ആക്രമണം നടത്തിയ സംഘത്തെ നിയന്ത്രിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള തെളിവുകള്‍ കിട്ടിയതെന്നും ഇന്ത്യ അറിയിച്ചു.
ഡല്‍ഹിയില്‍ പാക് അന്വേഷണസംഘവുമായി ചര്‍ച്ച നടത്തിയ എന്‍ഐഎ പത്താന്‍ കോട് ആക്രമണത്തില്‍ ഭീകരസംഘടന ജയ്ഷ്-ഇ- മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങളും കൈമാറിയിരുന്നു
പഞ്ചാബ് പോലീസ് എസ്.പി സല്‍വീന്ദര്‍ സിംഗിനെയും സാക്ഷികളേയും അഞ്ചംഗ പാക് സംഘം ഇന്നു ചോദ്യം ചെയ്തേക്കും. സല്‍വീന്ദര്‍ സിംഗിന്റെ ഔദ്യോഗിക വാഹനം തട്ടിയെടുത്താണു തീവ്രവാദികള്‍ പത്താന്‍കോട്ട് എത്തിയത്. പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടന്ന സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം പാക് സംഘം സന്ദര്‍ശിച്ചിരുന്നു. വ്യോമസേനാ താവളത്തിന്റെ പിന്‍വശത്തുകൂടിയാണ് ഇവരെ സ്ഥലത്തെത്തിച്ചത്.