ഇന്ത്യൻ ചാരന്റേതെന്ന പേരിൽ കുറ്റസമ്മത വീഡിയോയുമായി പാകിസ്താൻ;പാകിസ്താന്റെ വാദം തള്ളി ഇന്ത്യ
പാകിസ്താനില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ കല്‍ഭൂഷണ്‍ യാദവ് കുറ്റസമ്മത വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. ഇയാള്‍ ഇന്ത്യന്‍ നാവിക സേനയില്‍ അംഗമാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും വിഡിയോയിൽ സമ്മതിക്കുന്നുണ്ട്.
എന്നാല്‍, പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. പാക് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യാദവ് ക്യാമറയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു.
2011ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് അക്രമണത്തിന് ശേഷമാണ് താന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് ഇറാനില്‍ ചെറിയ ബിസിനസ് ആരംഭിക്കുകയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് കടക്കുന്നതിനിടെ മാര്‍ച്ച് മൂന്നിനാണ് പിടിയിലായതെന്നും വിഡിയോയില്‍ പറയുന്നു.
കറാച്ചിയിലും ബലൂചിസ്താനിലും ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും പിന്നീട് ഇസ്ലാമിലേക്ക് മതം മാറി ആക്രി കച്ചവടക്കാരന്‍െറ മറവില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നെന്നുമാണ് പാക് ലഫ്റ്റനന്‍റ് ജനറല്‍ ബജ്വയും ആരോപിക്കുന്നത്.
ഇയാള്‍ ഇന്ത്യന്‍ നേവിയില്‍ ഉദ്യേഗസ്ഥനായിരുന്നെന്നും വിരമിച്ചശേഷം സര്‍ക്കാരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.